തൃശൂർ: കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെയും സഹപ്രവർത്തകരെയും ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ മൂന്ന് യുവതികളും രണ്ട് ട്രാൻസ്‌ജെൻഡർമാരും രണ്ട് പുരുഷന്മാരും ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക രജിസ്‌ട്രേഷനിലുള്ള കാറിലും ബൈക്കിലുമായി എത്തിയ സംഘത്തെ പട്ടിക്കാട് വെച്ചാണ് പോലീസ് പിടികൂടിയത്.(Attack and theft at spa operator’s house in Thrissur, Former employee and gang arrested)
പിടിയിലായവരിൽ ഒരാൾ ഒരു മാസം മുമ്പ് ഇതേ സ്പായിൽ ജോലി ചെയ്തിരുന്ന യുവതിയാണ്. ജോലി വിട്ടതിന് പിന്നാലെ തന്റെ സ്വകാര്യ വീഡിയോകൾ സ്പാ നടത്തിപ്പുകാരിയുടെ കൈവശമുണ്ടെന്ന് യുവതി സംശയിച്ചിരുന്നു. ഇത് തിരികെ വാങ്ങാനെന്ന ലക്ഷ്യത്തോടെ ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ഇവർ തൃശൂരിലെത്തുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘം കണിമംഗലത്തെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന നടത്തിപ്പുകാരിയെയും മറ്റ് മൂന്ന് യുവതികളെയും ഭീഷണിപ്പെടുത്തി ഇവരുടെ മൊബൈൽ ഫോണുകൾ കൈക്കലാക്കി. ഒരു പവൻ തൂക്കമുള്ള സ്വർണ്ണാഭരണവും സംഘം തട്ടിയെടുത്തു. ഇതിനുപുറമെ 20,000 രൂപ ഗൂഗിൾ പേ വഴി ബലമായി അയപ്പിക്കുകയും ചെയ്തു.
സംഘം മടങ്ങിയ ഉടൻ തന്നെ സ്പാ നടത്തിപ്പുകാരി പോലീസിൽ വിവരമറിയിച്ചു. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും ഗൂഗിൾ പേ ചെയ്ത വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിൽ, പട്ടിക്കാട് വെച്ച് പ്രതികളെ പോലീസ് തടയുകയായിരുന്നു.

