പാരിസ്: ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും സംരക്ഷിക്കാൻ ഫ്രാൻസ് തയ്യാറാണെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ-നോയൽ ബാരോട്ട് പ്രഖ്യാപിച്ചു (France Defend Gulf Countries). സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് ഫ്രാൻസ് പൂർണ്ണ പിന്തുണ അറിയിച്ചു. ഇറാന്റെ വിപ്ലവ ഗാർഡുകൾ (IRGC) ബോധപൂർവ്വം ഈ രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അവരുടെ പ്രതിരോധത്തിൽ പങ്കുചേരാൻ ഫ്രാൻസ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ പരമോന്നത നേതാവ് ഖമേനിയുടെ വധത്തിന് പിന്നാലെ ഗൾഫ് മേഖലയിലുടനീളം ഇറാൻ മിസൈൽ ആക്രമണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. സൗദിയിലെ റാസ് തനൂറ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണവും കുവൈത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നുവീണതും മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാക്കി. ഇതിനിടെ, ഇറാന്റെ 15-ലധികം ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചതും ഹിസ്ബുള്ള തലവൻ നയീം ഖാസിമിനെതിരെ വധഭീഷണി ഉയർന്നതും യുദ്ധം വ്യാപിക്കാൻ കാരണമായി. ഫ്രാൻസിന്റെ ഈ പുതിയ നിലപാട് യൂറോപ്യൻ രാജ്യങ്ങൾ പശ്ചിമേഷ്യൻ യുദ്ധത്തിൽ നേരിട്ട് ഇടപെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

