ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ അതിർത്തികൾക്കുള്ളിലും സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇറാൻ-ഇസ്രായേൽ സംഘർഷം മുതലെടുത്ത് ആഭ്യന്തര അശാന്തി സൃഷ്ടിക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിച്ചേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നീക്കം.(Those who preach in a radical manner in favor of Iran should be identified, Centre issues directive)
രാജ്യത്തെ ഇസ്രായേൽ, യുഎസ്, ഇറാൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും പുറമെ ജൂത ആരാധനാലയങ്ങൾക്കും ഇറാൻ ബന്ധമുള്ള സ്ഥാപനങ്ങൾക്കും സുരക്ഷ കടുപ്പിക്കണം. ആഗോള ഭീകരസംഘടനകൾ സാഹചര്യം മുതലെടുത്ത് ആക്രമണങ്ങൾക്ക് മുതിരാൻ സാധ്യതയുള്ളതിനാൽ തിരക്കേറിയ സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കണം.
നവമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങളും സംഘർഷാത്മകമായ പ്രസംഗങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണം. ഇറാൻ അനുകൂലമായോ ഇസ്രായേൽ വിരുദ്ധമായോ തീവ്രമായ രീതിയിൽ പ്രസംഗിക്കുന്നവരെയും ജനങ്ങളെ പ്രകോപിപ്പിക്കുന്നവരെയും കണ്ടെത്തണം. ജമ്മു കശ്മീർ, ലഖ്‌നൗ തുടങ്ങിയ ഇടങ്ങളിൽ ഇതിനോടകം തന്നെ പ്രതിഷേധങ്ങൾ അരങ്ങേറിയ സാഹചര്യത്തിൽ, ഇത്തരം പ്രകടനങ്ങൾ അക്രമാസക്തമാകാതെ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ഡിജിപിമാർക്ക് നിർദ്ദേശം നൽകി.
വിദേശത്തുണ്ടാകുന്ന യുദ്ധങ്ങൾ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വൈകാരികമായ പ്രതിഫലനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്താൻ ഇന്റലിജൻസ് ഏകോപനം ശക്തമാക്കാൻ ചീഫ് സെക്രട്ടറിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

