ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. ഇറാന്റെ മുന്നറിയിപ്പുകൾക്ക് പിന്നാലെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.(West Asian conflict, Attack on ships in the Strait of Hormuz, oil prices surge in global markets)
ലോകത്തിലെ ആകെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോർമൂസ് കടലിടുക്ക്. രണ്ട് കപ്പലുകൾക്ക് നേരെ നേരിട്ട് ആക്രമണമുണ്ടായതായും മൂന്നാമതൊരു കപ്പലിന് സമീപം തിരിച്ചറിയാൻ കഴിയാത്ത വസ്തു പൊട്ടിത്തെറിച്ചതായും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ സ്ഥിരീകരിച്ചു. സുരക്ഷാ കാരണങ്ങളാൽ ഈ പാത ഒഴിവാക്കാൻ ഇറാൻ കപ്പലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ പ്രവേശന കവാടത്തിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
തിങ്കളാഴ്ച ഏഷ്യൻ വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയിൽ 7 ശതമാനം വർധിച്ച് ബാരലിന് 78.25 ഡോളറിൽ (ഏകദേശം 7,140 രൂപ) എത്തി. യുഎസ് ക്രൂഡ് 7.3 ശതമാനം ഉയർന്ന് 71.93 ഡോളറിലെത്തി. സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ പോയേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സൗദി അറേബ്യയും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് രാജ്യങ്ങൾ ഉൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചു. പ്രതിദിനം 2,06,000 ബാരൽ എണ്ണ അധികമായി ഉൽപ്പാദിപ്പിക്കാമെന്ന് ഞായറാഴ്ച നടന്ന ചർച്ചയിൽ ധാരണയായിട്ടുണ്ട്. എന്നാൽ, കടൽപാതയിലെ തടസ്സങ്ങൾ തുടരുന്നിടത്തോളം കാലം ഈ അധിക ഉൽപ്പാദനം വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമാകില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.

