തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തലസ്ഥാന നഗരിയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധിച്ച് ബിജെപി. മന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയിൽ കുടം കമഴ്ത്തി കുത്തിയിരിപ്പ് സമരം നടത്തി.(Attukal Pongala 2026, BJP strongly protests against water shortage in the city)
സമരം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. പൊങ്കാല സമയത്ത് കൃത്രിമമായ ജലക്ഷാമം സൃഷ്ടിക്കുന്നത് ആറ്റുകാൽ പൊങ്കാലയെയും കോർപ്പറേഷന്റെ മാതൃകാ ഭരണത്തെയും അട്ടിമറിക്കാനുള്ള സിപിഎം – സർക്കാർ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു.
പൊങ്കാലയ്ക്കായി നഗരസഭാ പ്രദേശത്തെ റോഡുകൾ റീ-ടാർ ചെയ്യുകയും, 200 ഓളം ശുചിമുറികളും നിരവധി വാട്ടർ ടാങ്കുകളും സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. കൗൺസിലർമാരുടെ രാഷ്ട്രീയം നോക്കാതെ എല്ലാ വാർഡുകളിലും ഓരോ വാട്ടർ ടാങ്കർ ലോറികൾ വീതം അനുവദിച്ചിട്ടുണ്ട്. വെള്ളം കിട്ടാതെ പൊങ്കാല മുടക്കാൻ ശ്രമിക്കുന്ന സാഹചര്യത്തെ ഏതറ്റം വരെയും പോയി പ്രതിരോധിക്കുമെന്നും, നഗരത്തിലെ കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

