തിരുവനന്തപുരം: ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിവിധ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ടും അതിൽ സർക്കാർ സ്വീകരിച്ച നടപടികളും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു (Justice JB Koshy Commission Report). തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ തീരുമാനം അറിയിച്ചത്. കമ്മീഷൻ ശുപാർശകളിൽ ഇതിനകം നടപ്പിലാക്കിയ കാര്യങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാക്കും.
റിപ്പോർട്ടിലെ നിരവധി ശുപാർശകൾ ഇതിനകം സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തിയാൽ മാത്രം നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ ആഴത്തിലുള്ള പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരുമായി ചർച്ച ചെയ്യാൻ ഒരു പ്രത്യേക മേൽനോട്ട സമിതിയെ (Monitoring Committee) നിയോഗിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പരിഗണിക്കാമെന്ന് ഉറപ്പുനൽകി.
സഭാ പ്രതിനിധികൾ രേഖാമൂലം നൽകുന്ന നിർദ്ദേശങ്ങൾ കൂടി പഠിച്ച ശേഷം സർക്കാർ വീണ്ടും യോഗം ചേരും. എല്ലാ വിഭാഗങ്ങളെയും ചേർത്തുനിർത്തുന്ന നയമാണ് സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം , റിപ്പോർട്ട് പുറത്തുവിടാനുള്ള സർക്കാരിന്റെ തീരുമാനത്തെ കർദിനാൾ ബസേലിയസ് ക്ലീമീസ് കാതോലിക്കാ ബാവ സ്വാഗതം ചെയ്തു. വെബ്‌സൈറ്റിലെ വിവരങ്ങൾ വിശദമായി പഠിച്ച ശേഷം കൂടുതൽ അഭിപ്രായങ്ങൾ അറിയിക്കാമെന്ന് സഭാ മേലധ്യക്ഷന്മാർ പറഞ്ഞു.
മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും വിവിധ ക്രിസ്ത്യൻ സഭകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Story Summary:
The Kerala government has officially published the Justice J.B. Koshy Commission report, which studied the issues faced by the Christian community. In a meeting with church leaders, CM Pinarayi Vijayan detailed the recommendations already implemented and stated they would be available on the official website. The government is also considering a monitoring committee for further implementation of the remaining proposals.

