ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനത്തിലേക്ക് സി.പി.എം കടക്കുന്നു. ഇടുക്കിയിൽ കരുത്തനായ നേതാവ് എം.എം. മണി തന്നെ ഉടുമ്പൻചോലയിൽ ജനവിധി തേടുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ കണ്ണൂർ ജില്ലയിലെ സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി പാർട്ടിയിൽ കടുത്ത ഭിന്നതയും അതൃപ്തിയും പുകയുകയാണ്.(MM Mani again to contest in Udumbanchola)
ഉടുമ്പൻചോല മണ്ഡലം നിലനിർത്താൻ എം.എം. മണിയെ തന്നെ രംഗത്തിറക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. എം.എം. മണി ഇത് മൂന്നാം തവണയാണ് ഉടുമ്പൻചോലയിൽ നിന്ന് മത്സരിക്കുന്നത്. ദേവികുളത്ത് സിറ്റിംഗ് എം.എൽ.എ ആയ എ. രാജ തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
കണ്ണൂർ ജില്ലയിലെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ മുതിർന്ന നേതാവ് കെ.കെ. ശൈലജ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് അവർ നേതൃത്വത്തെ അറിയിച്ചു. അഞ്ച് തവണ മത്സരിച്ചവർ മാറണമെന്ന മാനദണ്ഡം ചൂണ്ടിക്കാട്ടി ശൈലജയെ ഒഴിവാക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ.

