ചെന്നൈ: മുതിർന്ന നേതാവ് ഒ. പനീർസെൽവം എഐഎഡിഎംകെയുമായുള്ള ദീർഘകാല ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് ഡിഎംകെയിൽ ചേർന്നു. ഒപിഎസിനൊപ്പം മകനും മുൻ എംപിയുമായ രവീന്ദ്രനാഥ്, ഉസിലാംപട്ടി എംഎൽഎ അയ്യപ്പൻ എന്നിവരും ഡിഎംകെ അംഗത്വം സ്വീകരിച്ചു. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂവരേയും പാർട്ടിയിലേക്ക് സ്വീകരിച്ചു.(O Panneerselvam joins DMK, a major setback for AIADMK)
എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമിയുമായി നിലനിന്നിരുന്ന കടുത്ത ശത്രുതയാണ് ഒപിഎസിനെ ഡിഎംകെ പാളയത്തിൽ എത്തിച്ചത്. ഇപിഎസിനെതിരായ പോരാട്ടത്തിന് ഡിഎംകെയാണ് ഏറ്റവും അനുയോജ്യമായ ഇടമെന്ന് ഒപിഎസ് പ്രതികരിച്ചു. ജയലളിതയുടെ ചിത്രം പതിപ്പിച്ച കാറിലെത്തിയാണ് അദ്ദേഹം സ്റ്റാലിനെ കണ്ടതും അംഗത്വം എടുത്തതും.
ഇടക്കാലത്ത് എൻഡിഎ സഖ്യത്തിനൊപ്പം നിന്ന ഒപിഎസിനെ പിന്നീട് ബിജെപി കൈവിട്ടിരുന്നു. ബിജെപിയുടെ പാവയായി എഐഎഡിഎംകെ മാറിയെന്ന് ആരോപിച്ചാണ് അദ്ദേഹം പുതിയ വഴി തേടിയത്. ഒപിഎസിന്റെ പാർട്ടി മാറ്റം എഐഎഡിഎംകെയിൽ കാര്യമായ ചലനമുണ്ടാക്കില്ലെന്ന നിലപാടിലാണ് എടപ്പാടി പളനിസാമി വിഭാഗം. ഒപിഎസിനെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന് എടപ്പാടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

