കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് സി.പി.എം കടക്കുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നുവന്ന പ്രാഥമിക പട്ടികയിൽ പയ്യന്നൂരിൽ സിറ്റിംഗ് എം.എൽ.എ ടി.ഐ. മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയായി. എന്നാൽ, തലശ്ശേരി ഉൾപ്പെടെയുള്ള പ്രമുഖ മണ്ഡലങ്ങളിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.(CPM candidate list in Kannur, TI Madhusoodanan in Payyanur)
ഫണ്ട് വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും വിജയസാധ്യത കണക്കിലെടുത്ത് ടി.ഐ. മധുസൂദനനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പ്രഥമ പരിഗണന. സ്പീക്കർ എ.എൻ. ഷംസീറിന് പകരം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കാരായി രാജന്റെ പേര് സജീവ പരിഗണനയിലുണ്ട്. എം.വി. ജയരാജന്റെ പേരും ഈ മണ്ഡലത്തിൽ ചർച്ചയായി.
തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശ്യാമളയെ പരിഗണിക്കുന്നു. മട്ടന്നൂരിൽ കെ.കെ. ശൈലജയ്ക്ക് പകരം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന്റെ പേരാണ് ഉയർന്നുവന്നത്. അഴീക്കോട് സിറ്റിംഗ് എം.എൽ.എ കെ.വി. സുമേഷ് തന്നെ വീണ്ടും ജനവിധി തേടും. കണ്ണൂർ, കൂത്തുപറമ്പ് സീറ്റുകൾ സി.പി.എം ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ ഘടകകക്ഷികൾക്ക് തന്നെ വിട്ടുകൊടുക്കാനാണ് തീരുമാനം.
ധർമ്മടം ഉൾപ്പെടെയുള്ള വി.ഐ.പി മണ്ഡലങ്ങളിൽ സംസ്ഥാന കമ്മിറ്റിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. സിറ്റിംഗ് എം.എൽ.എമാർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പട്ടികയാണ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറുന്നത്.

