ലഖ്‌നൗ: ഉത്തർപ്രദേശിലെ തരോളി ജുനാബി ഗ്രാമത്തിൽ ഒരാഴ്ച മുമ്പ് കാണാതായ ഒൻപത് വയസുകാരൻ ദുഷ്യന്തിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. മന്ത്രവാദത്തിനായുള്ള നരബലിയാണ് നടന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ദുഷ്യന്തിനെ ഫെബ്രുവരി 18-നാണ് കാണാതായത്.(9-year-old’s body found in pond in UP, Family alleges witchcraft)
ആഗ്ര സ്വദേശിയായ ദുഷ്യന്ത് അമ്മ സഞ്ജുവിനോടൊപ്പം ഫെബ്രുവരി 10-നാണ് തരോളിയിലുള്ള അമ്മവീട്ടിൽ എത്തിയത്. ഫെബ്രുവരി 21-ലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് കുടുംബം അവിടെ എത്തിയത്. ഫെബ്രുവരി 18-ന് കളിക്കാൻ പോകുന്നു എന്ന് മുത്തശ്ശിയോട് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ദുഷ്യന്ത് പിന്നീട് തിരിച്ചെത്തിയില്ല. ഗ്രാമവാസികൾ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് ഗ്രാമത്തിലെ കുളത്തിൽ നിന്ന് ലഭിച്ചത്. കുട്ടിയുടെ അമ്മാവൻ നന്ദ് കിഷോറാണ് മന്ത്രവാദ ആരോപണവുമായി രംഗത്തെത്തിയത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും പൊള്ളലേറ്റ പാടുകളുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടി. ഇത് സാധാരണ മുങ്ങിമരണമല്ലെന്നും മന്ത്രവാദത്തിന്റെ ഭാഗമായുള്ള പീഡനമാണെന്നും അവർ ആരോപിക്കുന്നു. രണ്ട് വർഷം മുമ്പ് ഇതേ ഗ്രാമത്തിൽ സമാനമായ രീതിയിൽ മറ്റൊരു കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കുട്ടി അവസാനമായി ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ടെത്തിയിരുന്നു.

