ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നേത്രചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Imran Khan Eye Treatment). ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് അദ്ദേഹത്തെ എത്തിച്ചത്. ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി ഏകദേശം 85 ശതമാനത്തോളം നഷ്ടപ്പെട്ടതായും വെറും 15 ശതമാനം കാഴ്ച മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ വെളിപ്പെടുത്തി.
73-കാരനായ ഇമ്രാൻ ഖാന് കണ്ണിൽ കുത്തിവെപ്പ് നൽകുന്ന ചികിത്സയുടെ രണ്ടാം ഘട്ടത്തിനായാണ് ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, തന്റെ സ്വകാര്യ ഡോക്ടറെ കാണാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന് ഇമ്രാൻ ഖാന്റെ ഓഫീസ് പരാതിപ്പെട്ടു. ജയിലിലെ അശാസ്ത്രീയമായ ചികിത്സയും അവഗണനയുമാണ് അദ്ദേഹത്തിന്റെ കാഴ്ചശക്തി കുറയാൻ കാരണമെന്ന് മകൻ ഖാസിം ഖാൻ ആരോപിച്ചു.
കഴിഞ്ഞയാഴ്ച ലോകപ്രശസ്തരായ നിരവധി ക്രിക്കറ്റ് ക്യാപ്റ്റൻമാർ ഇമ്രാൻ ഖാന് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്ന് പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2023 മുതൽ ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. കഴിഞ്ഞ വർഷം അവസാനത്തോടെ അദ്ദേഹത്തിനും ഭാര്യയ്ക്കും 17 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ തനിക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാൻ ഖാന്റെയും അദ്ദേഹത്തിന്റെ പാർട്ടിയായ പിടിഐയുടെയും നിലപാട്. 2018 മുതൽ 2022 വരെ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം സൈന്യവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നാണ് അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ പാകിസ്ഥാനിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Summary: Jailed former Pakistan Prime Minister Imran Khan received treatment for his deteriorating eyesight at an Islamabad hospital. His legal team claims he has lost 85% of the vision in his right eye due to medical neglect during his imprisonment since 2023.

