ജയ്പൂർ: ജയിലിൽ വെച്ച് പ്രണയത്തിലായ കൊടുംകുറ്റവാളികൾക്ക് വിവാഹം കഴിക്കാൻ പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഡേറ്റിംഗ് ആപ്പ് കൊലക്കേസിലെ പ്രതിയായ മോഡൽ പ്രിയ സേത്തിനും, മുൻ കാമുകിയുടെ ഭർത്താവിനെയും മക്കളെയും കൊന്ന ഹനുമാൻ പ്രസാദിനുമാണ് 15 ദിവസത്തെ പരോൾ ലഭിച്ചത്. ആൽവാറിലെ ബറോഡമേവിൽ വെച്ചാണ് ഇവരുടെ വിവാഹം നടക്കുക.(Court grants parole to murder suspects to get married)
2018-ൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശർമ്മ എന്ന യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രിയ. ദുഷ്യന്തിനെ ബന്ദിയാക്കി പിതാവിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെടുകയും, 3 ലക്ഷം രൂപ ലഭിച്ച ശേഷം തിരിച്ചറിയാതിരിക്കാൻ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു. നിലവിൽ ജയ്പൂരിലെ സംഗനേർ ഓപ്പൺ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഇവർ.
2017-ൽ തന്റെ കാമുകിയുടെ ഭർത്താവിനെയും മൂന്ന് മക്കളെയും ഒരു ബന്ധുവിനെയും ഉൾപ്പെടെ അഞ്ചുപേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹനുമാൻ പ്രസാദ്. കാമുകിയുടെ സഹായത്തോടെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്നവരെ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഈ ക്രൂരകൃത്യത്തിലും ഇയാൾ ശിക്ഷ അനുഭവിക്കുകയാണ്.
ആറ് മാസം മുമ്പ് സംഗനേർ ഓപ്പൺ ജയിലിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ജയിലിനുള്ളിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വിവാഹം കഴിക്കണമെന്ന ഇവരുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക സാഹചര്യത്തിൽ കോടതി പരോൾ അനുവദിച്ചത്. ഇരുവരും ഒരേ ജയിലിൽ തന്നെ കഴിയുന്നവരായതിനാൽ ഇവരുടെ വിവാഹം നിയമപരമായി നടത്താൻ കോടതി അനുമതി നൽകുകയായിരുന്നു.



