മീററ്റ്: എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നടപടി ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റിലെ നമോ ഭാരത് ആർആർടിഎസ് പാതയും മെട്രോയും രാജ്യത്തിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.(India has been embarrassed in front of world leaders, PM Modi lashes out at Congress)
ലോകം മുഴുവൻ അംഗീകരിച്ച ഒരു പരിപാടിയെ അലങ്കോലമാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. മോദിയോടും എൻഡിഎയോടും രാഷ്ട്രീയ വിരോധമാകാം, എന്നാൽ എഐ ഉച്ചകോടി രാജ്യത്തിന്റെ പരിപാടിയായിരുന്നു. വിദേശ നേതാക്കളുടെ മുന്നിൽ ഷർട്ടൂരി പ്രതിഷേധിച്ചതിലൂടെ കോൺഗ്രസ് ഇന്ത്യയെ അപമാനിക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി കസേരയിൽ ഇരിക്കണമെങ്കിൽ ആദ്യം ജനങ്ങളെ മനസ്സിലാക്കണമെന്ന് മോദി പരിഹസിച്ചു. പ്രധാനമന്ത്രിയെ ആക്രമിക്കാൻ വനിതാ എംപിമാരെ മുൻനിർത്തുന്ന ശൈലി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് ഉത്തർപ്രദേശ് ഭരിച്ചവർ ജനങ്ങൾക്ക് ഭയവും ഗുണ്ടായിസവുമാണ് നൽകിയത്. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു അന്ന്. എന്നാൽ ഇന്ന് യുപി വികസനത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
കോൺഗ്രസ് ഭരണകാലത്ത് രാജ്യത്ത് ആകെ അഞ്ച് നഗരങ്ങളിൽ മാത്രമാണ് മെട്രോ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 25 നഗരങ്ങളിൽ മെട്രോ സർവീസ് ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരങ്ങളെ അതിവേഗത്തിൽ ബന്ധിപ്പിക്കുന്ന നമോ ഭാരത് ട്രെയിനുകൾ വികസിത യുപിയിലേക്കുള്ള യാത്രയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസും എസ്പിയും ജനങ്ങൾക്കിടയിൽ വിഷം പടർത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

