മീററ്റ്: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് 82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴി പൂർണ്ണമായി പ്രവർത്തനസജ്ജമായി. ഡൽഹിയിലെ സാരായ് കാലെ ഖാൻ മുതൽ മീററ്റിലെ മോദിപുരം വരെയുള്ള മുഴുവൻ പാതയും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. നമോ ഭാരത് ട്രെയിൻ സർവ്വീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.(PM Modi inaugurates India’s fastest metro in Meerut)
ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ശതാബ്ദി നഗറിൽ നിന്ന് മീററ്റ് സൗത്ത് വരെ മെട്രോയിൽ യാത്ര ചെയ്തു. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള നമോ ഭാരത് ട്രെയിനുകൾ നിലവിൽ 160 കിലോമീറ്റർ വേഗതയിലാണ് സർവീസ് നടത്തുന്നത്. ഇതോടെ ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള യാത്രാസമയം ഏകദേശം 55 മിനിറ്റായി കുറഞ്ഞു.
നമോ ഭാരതിനൊപ്പം തന്നെ മീററ്റ് നഗരത്തിനുള്ളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ മീററ്റ് മെട്രോയും പ്രവർത്തനം ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനമാണിത്. മണിക്കൂറിൽ 120 കിലോമീറ്റർ ആണ് വേഗത. മീററ്റ് സൗത്ത് മുതൽ മോദിപുരം വരെയുള്ള 21 കിലോമീറ്റർ ദൂരം വെറും 30 മിനിറ്റുകൊണ്ട് മെട്രോ പിന്നിടും.
ഇന്ത്യയിൽ ആദ്യമായി ആർആർടിഎസ് ട്രെയിനുകളും ലോക്കൽ മെട്രോ ട്രെയിനുകളും ഒരേ പാതയിലൂടെയും ഒരേ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ചും സർവീസ് നടത്തുന്നു എന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. ഡൽഹിയിലെ സാരായ് കാലെ ഖാൻ സ്റ്റേഷൻ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ, ഡൽഹി മെട്രോ പിങ്ക് ലൈൻ, ഐഎസ്ബിടി എന്നിവയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു.

