ന്യൂഡല്‍ഹി: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ നേരിട്ട് കാണാനുള്ള നീക്കത്തില്‍ നിന്ന് മുസ്‌ലിം ലീഗ് പിന്മാറി (IUML Congress Seat Sharing). രാഹുല്‍ ഗാന്ധി ഈ മാസം 25-ന് കേരളത്തിലെത്തുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അവിടെ വെച്ച് നടത്താനാണ് തീരുമാനം. സീറ്റ് ചര്‍ച്ചകള്‍ വൈകുന്നതില്‍ ലീഗിനുള്ള അതൃപ്തി ഇതോടെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.
യുഡിഎഫിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസും ലീഗും തമ്മില്‍ ചില മണ്ഡലങ്ങള്‍ വെച്ചുമാറുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ സംവരണ മണ്ഡലമായ കോങ്ങാടും തൃശൂരിലെ ചേലക്കരയും തമ്മില്‍ വെച്ചുമാറാനാണ് പ്രാഥമിക ധാരണ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഐഎം വിജയിക്കുന്ന ചേലക്കരയില്‍ വിജയസാധ്യത മങ്ങിയതാണ് കോണ്‍ഗ്രസിനെ കോങ്ങാടിലേക്ക് കണ്ണ് വെക്കാന്‍ പ്രേരിപ്പിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കുന്നംകുളത്ത് വെച്ച് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.ചില മണ്ഡലങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. താഴെ പറയുന്ന സീറ്റുകളിലെ വെച്ചുമാറ്റത്തിലാണ് ഇനിയും വ്യക്തത വരാനുള്ളത്. തവനൂര്‍ – തിരുവമ്പാടി,
ചടയമംഗലം – പുനലൂര്‍, പട്ടാമ്പി – ഗുരുവായൂര്‍ എന്നീ മണ്ഡലങ്ങളിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ യുഡിഎഫ് സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
Story Summary:
IUML leader P.K. Kunhalikutty cancelled his Delhi trip as talks with Rahul Gandhi are scheduled in Kerala on Feb 25. Congress and IUML have reached an understanding on swapping Kongad and Chelakkara seats, while others remain under discussion.

