റായ്ബറേലി: ഒരു ദിവസം പത്തോ ഇരുപതോ രൂപ മാത്രം ലാഭമുണ്ടാക്കി അഞ്ചംഗ കുടുംബത്തെ പോറ്റുന്ന മൺപാത്ര തൊഴിലാളിക്ക് 1.25 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ്. ഉത്തർപ്രദേശിലെ ഹർചന്ദ്പൂർ സ്വദേശിയായ മുഹമ്മദ് സയീദാണ് താൻ കേട്ടുകേൾവി പോലുമില്ലാത്ത കോടികളുടെ ഇടപാടിന്റെ പേരിൽ ദുരിതത്തിലായിരിക്കുന്നത്.(GST notice of Rs 1.25 crore to a pottery worker struggling to survive)
വർഷങ്ങൾക്ക് മുമ്പ് വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരു ഗ്രാമവാസി മുഹമ്മദ് സയീദിന്റെ ആധാർ, പാൻ കാർഡുകൾ കൈക്കലാക്കിയിരുന്നു. വായ്പ ലഭിച്ചില്ലെന്ന് മാത്രമല്ല, ആ രേഖകൾ സയീദിന് തിരികെ ലഭിച്ചതുമില്ല. സയീദിന്റെ ഈ രേഖകൾ ഉപയോഗിച്ച് പട്ന ആസ്ഥാനമായി നാല് വ്യാജ കമ്പനികളാണ് തട്ടിപ്പുകാർ രജിസ്റ്റർ ചെയ്തത്. ഈ കമ്പനികളുടെ പേരിൽ നടന്ന കോടികളുടെ ഇടപാടിന്റെ നികുതിയാണ് ഇപ്പോൾ സയീദിന്റെ തലയിൽ വന്നിരിക്കുന്നത്.
അക്ഷരാഭ്യാസമില്ലാത്തതിനാൽ ആദ്യം വന്ന നോട്ടീസുകൾ സയീദ് കാര്യമാക്കിയിരുന്നില്ല. എന്നാൽ ഫെബ്രുവരി 15-ന് വീണ്ടും നോട്ടീസ് വന്നതോടെ മറ്റുള്ളവരെക്കൊണ്ട് വായിപ്പിച്ചപ്പോഴാണ് നടുക്കുന്ന വിവരം പുറത്തുവന്നത്. ഞങ്ങൾ വെറും പാവങ്ങളാണ്. 100 മൺകുടുക്ക വിറ്റാൽ വെറും 20 രൂപയാണ് ലാഭം കിട്ടുന്നത്. ഒരു മോഷണം പോലും നടത്തിയിട്ടില്ലാത്ത ഞങ്ങൾക്ക് ഇത്രയും വലിയ തുക എവിടെനിന്ന് വരാനാണ് എന്നാണ് സയീദ് കണ്ണീരോടെ ചോദിക്കുന്നത്.
തന്റെ രേഖകൾ ദുരുപയോഗം ചെയ്ത സംഘത്തെ കണ്ടെത്തണമെന്നും തനിക്ക് നീതി വേണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് സയീദ് ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

