തിരുവനന്തപുരം: കാൽനടയാത്രക്കാരെ പരിഗണിക്കാതെ അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾക്കും സീബ്ര ലൈൻ നിയമങ്ങൾ ലംഘിക്കുന്നവർക്കും കടുത്ത മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (Kerala MVD News). ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ മഫ്തിയിൽ നിരത്തിലിറങ്ങി പരിശോധന നടത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിട്ടു.
ജനങ്ങൾക്കിടയിൽ ഒരാളായി നിന്ന് ഉദ്യോഗസ്ഥർ നിയമലംഘനങ്ങൾ നിരീക്ഷിക്കും. തിരക്കേറിയ സമയങ്ങളിലായിരിക്കും സ്ക്വാഡുകളുടെ പരിശോധന. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത ശേഷം ഉടമയുടെ മൊബൈൽ നമ്പറിലേക്ക് ഇ-ചലാൻ വഴി പിഴ അയക്കും.
കർശന നിയന്ത്രണങ്ങൾ:
സീബ്ര ലൈനിലൂടെ മുറിച്ചുകടക്കുന്നവർക്ക് വഴി നൽകണം.
സീബ്ര ലൈനിന് മുകളിലോ, ലൈനിൽ നിന്ന് ഒന്നര മീറ്റർ പരിധി പാലിക്കാതെയോ വാഹനം നിർത്തരുത്.
ഫൂട്പാത്തിലൂടെ വാഹനം ഓടിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫൂട്പാത്തിലൂടെ വാഹനം ഓടിച്ചയാളെ പ്രഭാവതി എന്ന വയോധിക ധീരമായി തടഞ്ഞ സംഭവം വലിയ ചർച്ചയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഡ്രൈവർക്കെതിരെ എംവിഡി കർശന നടപടി എടുത്തിരുന്നു. ഇതിന് തുടർച്ചയായാണ് കാൽനടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനവ്യാപകമായി പുതിയ നീക്കം.
Story Summary:
Kerala MVD officers will now monitor roads in plain clothes (mufti) to ensure pedestrian safety and penalize drivers who fail to yield at zebra crossings or drive on footpaths.

