ന്യൂഡൽഹി: ഡൽഹി ഭാരത് മണ്ഡപത്തിലെ ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി’യുടെ വേദിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടകീയ പ്രതിഷേധം. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സുരക്ഷാ വലയം ഭേദിച്ച് ഹാളിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ഷർട്ട് അഴിച്ച് മുദ്രാവാക്യം വിളിച്ചു.(Youth Congress protest at AI Summit, Activists stormed on the hall)
ഉച്ചകോടിയുടെ എക്സ്പോ ഹാളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ പത്തോളം പ്രവർത്തകർ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പ്രധാനമന്ത്രി മോദിയുടെയും ചിത്രങ്ങളുള്ള ടി-ഷർട്ടുകൾ ധരിച്ചെത്തിയ ഇവർ പിന്നീട് ഷർട്ടുകൾ അഴിച്ച് മാറ്റിയാണ് പ്രതിഷേധിച്ചത്.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബിഹാർ സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, യുപി വൈസ് പ്രസിഡന്റ് അജയ് കുമാർ, ദേശീയ കോർഡിനേറ്റർ നരസിംഹ യാദവ് എന്നിവരുൾപ്പെടെ പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉയർന്ന സുരക്ഷയുള്ള വേദിയിലേക്ക് പ്രവർത്തകർ എങ്ങനെ പ്രവേശിച്ചു എന്നതിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രവർത്തകർക്ക് വ്യാജ ക്യുആർ കോഡുകൾ ലഭിച്ചതായി സൂചനയുണ്ട്. പ്രതികളെ തിരിച്ചറിയാൻ ‘ഫേസ് റെക്കഗ്നിഷൻ’ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു. സംഭവം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. ബി.ജെ.പിയും കേന്ദ്രമന്ത്രിമാരും കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.

