മുംബൈ: തന്റെ 11-ാം വയസ്സിൽ അമ്മ മധു ചോപ്രയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോഴുണ്ടായ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര (Priyanka Chopra). ഡൽഹിയിൽ വെച്ച് ഒരു ടാക്സി യാത്രയ്ക്കിടെ ഡ്രൈവർ വഴിമാറ്റി വണ്ടി ഓടിച്ചപ്പോൾ മകളെ സംരക്ഷിക്കാൻ അമ്മ നടത്തിയ ധീരമായ പോരാട്ടത്തെക്കുറിച്ചാണ് താരം മനസ്സ് തുറന്നത്. എഎൻഐ നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്നും ടാക്സിയിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. പെട്ടെന്ന് ഡ്രൈവർ മെയിൻ റോഡ് വിട്ട് പരിചയമില്ലാത്ത ഒരു ഇടവഴിയിലേക്ക് വണ്ടി തിരിച്ചത് പ്രിയങ്കയെയും അമ്മയെയും ഭയപ്പെടുത്തി. ഷോർട്ട് കട്ട് ആണെന്ന് ഡ്രൈവർ അവകാശപ്പെട്ടെങ്കിലും അമ്മ മധു ചോപ്ര പിന്നിൽ നിന്നും അയാളുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും വണ്ടി ഉടൻ മെയിൻ റോഡിലേക്ക് തിരിക്കാൻ ആക്രോശിക്കുകയും ചെയ്തു. അമ്മയെ അത്തരമൊരു ഭാവത്തിൽ മുൻപൊരിക്കലും കണ്ടിട്ടില്ലെന്ന് പ്രിയങ്ക ഓർക്കുന്നു. തന്നെ സംരക്ഷിക്കാനുള്ള അമ്മയുടെ കരുത്താണ് അവിടെ കണ്ടതെന്നും, ഹോട്ടലിൽ തിരികെ എത്തിയപ്പോൾ അമ്മ പേടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
ഈ സംഭവത്തിന് തന്റെ പുതിയ ചിത്രമായ ‘ദ ബ്ലഫ്’ എന്ന സിനിമയിലെ കഥാപാത്രവുമായി ബന്ധമുണ്ടെന്നും പ്രിയങ്ക സൂചിപ്പിച്ചു. കൂടാതെ എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രമായ ‘വാരണാസി’യിലും പ്രിയങ്ക പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘മന്ദാകിനി’ എന്ന കഥാപാത്രമായാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആഗോളതലത്തിൽ വലിയ ചർച്ചയാകുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

