കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെ സ്ഥലംമാറ്റി (Judge Honey M Varghese Transfer). ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായാണ് പുതിയ നിയമനം. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ സ്ഥലംമാറ്റം. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ടുപോയതിനാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹണി എം. വർഗീസിന് സ്ഥലംമാറ്റം നൽകിയിരുന്നില്ല. 2025 ഡിസംബർ എട്ടിന് കേസിൽ വിധി പ്രഖ്യാപിച്ചതോടെയാണ് ഇപ്പോൾ സ്ഥലംമാറ്റത്തിന് വഴിയൊരുങ്ങിയത്. ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ. ബാലകൃഷ്ണനെ ഹണി എം. വർഗീസിന് പകരം എറണാകുളത്ത് നിയമിച്ചിട്ടുണ്ട്. കൂടാതെ തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന പി.എസ്. ശശികുമാറിനെ തൃശൂരിലേക്കും മാറ്റി.
വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരമാണ് 2019-ൽ ഹണി എം. വർഗീസിനെ ഈ കേസിന്റെ വിചാരണയ്ക്കായി നിയോഗിച്ചത്. കേസിൽ ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടുകൊണ്ടുള്ള വിധിന്യായത്തിന് ശേഷം ഏകദേശം രണ്ട് മാസം കഴിഞ്ഞാണ് ഈ സ്ഥലംമാറ്റ ഉത്തരവ് വരുന്നത്.



