പട്ന: ഇന്ത്യൻ ക്രിക്കറ്റിലെ യുവവാഗ്ദാനം വൈഭവ് സൂര്യവംശി (Vaibhav Sooryavanshi) ഐപിഎൽ പരിശീലനത്തിനായി ഇത്തവണത്തെ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ എഴുതുന്നില്ല. രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് നിലവിൽ നാഗ്പൂരിലെ പ്രീ-സീസൺ ക്യാമ്പിൽ പരിശീലനത്തിലാണ്. ബിഹാറിലെ പോഡാർ ഇന്റർനാഷണൽ സ്കൂളിൽ ചൊവ്വാഴ്ച നടന്ന പരീക്ഷയ്ക്ക് വൈഭവ് ഹാജരാകാത്തതിനെത്തുടർന്നാണ് പിതാവ് സഞ്ജീവ് വിശദീകരണവുമായി രംഗത്തെത്തിയത്.
പഠനത്തിൽ മിടുക്കനായിരുന്ന വൈഭവ് എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയിരുന്നുവെന്ന് പിതാവ് പറഞ്ഞു. എന്നാൽ ഇപ്പോൾ ക്രിക്കറ്റിനാണ് താരം മുൻഗണന നൽകുന്നത്. പരീക്ഷ എഴുതിയാൽ കളിയിൽ പൂർണ്ണമായി ശ്രദ്ധിക്കാൻ കഴിയില്ലെന്നതിനാലാണ് ഈ വർഷത്തെ പരീക്ഷ ഒഴിവാക്കി അടുത്ത വർഷം എഴുതാൻ തീരുമാനിച്ചതെന്ന് സഞ്ജീവ് വ്യക്തമാക്കി.
സ്കൂളിലെത്തിയ പരീക്ഷാ കേന്ദ്രത്തിൽ വൈഭവ് ഹാജരാകാത്തതിനെത്തുടർന്ന് സിബിഎസ്ഇ നിയമപ്രകാരം താരത്തെ ‘ആബ്സന്റ്’ ആയി രേഖപ്പെടുത്തിയതായി സ്കൂൾ പ്രിൻസിപ്പൽ എൻ.കെ. സിൻഹ അറിയിച്ചു. വൈഭവ് പരീക്ഷയ്ക്ക് വരുമെന്നാണ് കരുതിയതെന്നും എന്നാൽ ക്രിക്കറ്റ് തിരക്കുകൾ കാരണമാകാം എത്താതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 14 വയസ്സുകാരനായ വൈഭവ് അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 80 പന്തിൽ 175 റൺസ് നേടി പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിരുന്നു.
Summary: India U19 cricket star Vaibhav Sooryavanshi skipped his Class 10 CBSE board exams to focus on the upcoming IPL season.



