മോസ്കോ: ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾ വൻ ദുരന്തത്തിന് വഴിവെക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ജനീവയിൽ ഇറാൻ-യുഎസ് പരോക്ഷ ചർച്ചകൾ നടക്കുന്നതിനിടെയാണ് റഷ്യയുടെ ഈ നിർണ്ണായക ഇടപെടൽ. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഒരു ആണവ ദുരന്തത്തിന് കാരണമായേക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(Russia warns US on military action against Iran)
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇറാൻ സമാധാനപരമായ ആണവ പദ്ധതിയാണ് ആഗ്രഹിക്കുന്നതെന്നും റഷ്യ വിശ്വസിക്കുന്നു. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത് പശ്ചിമേഷ്യയിൽ പോസിറ്റീവ് മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. പുതിയ യുദ്ധനീക്കങ്ങൾ ഈ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനേ ഉപകരിക്കൂ.
മാർച്ച് പകുതിയോടെ പശ്ചിമേഷ്യയിൽ പൂർണ്ണമായ യുദ്ധസജ്ജീകരണങ്ങൾ പൂർത്തിയാക്കാനുള്ള അമേരിക്കയുടെ നീക്കം മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കും. അമേരിക്കൻ ഭീഷണികൾക്കിടയിൽ റഷ്യയുമായി കൈകോർത്താണ് ഇറാൻ പ്രതിരോധം തീർക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലയിലും ഒമാൻ കടലിലുമായി ഇറാനും റഷ്യയും സംയുക്ത നാവികാഭ്യാസം ആരംഭിച്ചു.



