ഗാന്ധിനഗർ: ഗുജറാത്തിലെ താരാടിന് സമീപം കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് രാജസ്ഥാൻ സ്വദേശികൾ മരിച്ചു. കാനറാം റബാരി (30), പിന്റു ബാജിരാന (28) എന്നിവരാണ് മരിച്ചത് (Gujarat Car Accident). അപകടത്തിൽപ്പെട്ട കാറിൽ നടത്തിയ പരിശോധനയിൽ കടത്താൻ ശ്രമിച്ച 677 കുപ്പി മദ്യം പോലീസ് കണ്ടെടുത്തു.
ബുധനാഴ്ച രാവിലെ 7:30-ഓടെയാണ് അപകടമുണ്ടായത്. പിലുഡയിൽ നിന്ന് കാർബുൻ ഗ്രാമത്തിലേക്ക് അമിതവേഗതയിൽ വരികയായിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിശോധനയിൽ കാറിൽ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പർ പ്ലേറ്റാണെന്ന് പോലീസ് കണ്ടെത്തി. മദ്യക്കടത്ത് പിടിക്കപ്പെടാതിരിക്കാനാണ് വ്യാജ നമ്പർ ഉപയോഗിച്ചതെന്ന് താരാട് പോലീസ് ഇൻസ്പെക്ടർ എ.ടി. പട്ടേൽ വ്യക്തമാക്കി.
മരിച്ച പിന്റു ബാജിരാന മുൻപും സമാനമായ മദ്യക്കടത്ത് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. അനധികൃതമായി മദ്യം കടത്തിയതിനും വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിനും പോലീസ് കേസെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



