ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ അസമിൽ രാഷ്ട്രീയ പോരാട്ടം ശക്തമാകുന്നു. പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ഇന്ന് സംസ്ഥാനത്തെത്തും. പ്രിയങ്കയുടെ സന്ദർശനത്തെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.(Assembly elections, Priyanka Gandhi and BJP national president in Assam)
പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം അസമിലെ ജനങ്ങളെ സ്വാധീനിക്കില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. പേരിനൊപ്പം ‘ഗാന്ധി’ എന്നുള്ളതുകൊണ്ട് മാത്രം ജനങ്ങൾ പരിഗണിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. പ്രിയങ്ക കേരളത്തിൽ പോകുന്നതിനോട് രാഹുൽ ഗാന്ധിക്ക് യോജിപ്പില്ലെന്ന പുതിയ ആരോപണവും ഹിമന്ത ഉന്നയിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന പ്രിയങ്ക ഗാന്ധി സംസ്ഥാനത്തെ കോൺഗ്രസ് സംവിധാനങ്ങളെ സജീവമാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ കോൺഗ്രസ് എംഎൽഎമാരുമായും പ്രിയങ്ക പ്രത്യേകം ചർച്ച നടത്തും. ജില്ലാ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി താഴെത്തട്ടിലെ പ്രവർത്തനങ്ങൾ വിലയിരുത്തും.



