ന്യൂഡൽഹി: 2025 മേയ് മാസത്തിൽ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ, പാകിസ്താന്റെ കിരാന ഹിൽസിലെ ആണവ സംഭരണശാലയ്ക്ക് നേരെ ഇന്ത്യ മിസൈലാക്രമണം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. അന്താരാഷ്ട്ര വ്യോമയാന വിദഗ്ധനാണ് അഭിമുഖത്തിൽ ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.(Operation Sindoor, Crucial revelation that India attacked the nuclear storage facility in Kirana Hills)
88 മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിനിടയിൽ 2025 മേയ് 10-നായിരുന്നു ഈ ആക്രമണം നടന്നതെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ഇന്ത്യൻ വ്യോമസേന ആദ്യം പാകിസ്താന്റെ റഡാർ സ്റ്റേഷനുകൾ തകർത്ത് അവരുടെ പ്രത്യാക്രമണ ശേഷി ഇല്ലാതാക്കി. തുടർന്നാണ് കിരാന ഹിൽസിലെ ഭൂഗർഭ ആണവ സംഭരണശാലയുടെ രണ്ട് കവാടങ്ങളിൽ മിസൈലാക്രമണം നടത്തിയത്.
മിസൈലുകൾ മലനിരകളിൽ പതിക്കുന്നതിന്റെ ദൃശ്യങ്ങളും പാകിസ്താൻ വ്യോമസേനയുടെ 4091-ാം സ്‌ക്വാഡ്രൻ റഡാർ സ്റ്റേഷനിൽ നിന്ന് പുക ഉയരുന്നതും ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എവിടെയും എപ്പോഴും ആക്രമിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നൽകിയത്. പാകിസ്താന്റെ ആണവ ഭീഷണികളെയും പ്രകോപനങ്ങളെയും അടിച്ചമർത്താനാണ് ഈ നീക്കം ലക്ഷ്യമിട്ടത്, അദ്ദേഹം നിരീക്ഷിച്ചു.



