റായ്‌പൂർ: ഏകമകൻ വാഹനാപകടത്തിൽ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ ഛത്തീസ്ഗഡിലെ ജാഞ്ച്ഗീർ-ചമ്പ ജില്ലയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു (Chhattisgarh Couple Suicide). ധർദേയ് ഗ്രാമത്തിലെ കൃഷ്ണ പട്ടേൽ (48), ഭാര്യ രമ ഭായ് (47) എന്നിവരെയാണ് വീടിന്റെ മുറ്റത്തെ വേപ്പുമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങളുടെ ഏകമകനായ ആദിത്യ പട്ടേൽ (21) 2024-ൽ ഒരു റോഡ് അപകടത്തിൽ മരിച്ചതിന് പിന്നാലെ ഈ ദമ്പതികൾ കടുത്ത മാനസിക വിഷമത്തിലായിരുന്നു.
മരണത്തിന് മുൻപ് നാല് പേജുള്ള ആത്മഹത്യക്കുറിപ്പും ഒരു വീഡിയോ സന്ദേശവും ഇവർ ബാക്കിവെച്ചിട്ടുണ്ട്. “ആദിത്യ ഞങ്ങളുടെ ലോകമായിരുന്നു, ഞങ്ങളുടെ ജീവിതത്തിന്റെ അടിത്തറയായിരുന്നു അവൻ” എന്നാണ് കുറിപ്പിൽ കൃഷ്ണ പട്ടേൽ എഴുതിയത്. ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കായി പുറത്തുപോകാൻ മടിച്ച മകനെ നിർബന്ധിച്ച് അയച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്നും, ആ അപകടം തന്റെ ജീവിതം തകർത്തുവെന്നും അദ്ദേഹം കുറിച്ചു. മകൻ പോയതോടെ വീട് നിശബ്ദമായെന്നും ജീവിച്ചിരുന്നെങ്കിലും തങ്ങൾ മരിച്ചതിന് തുല്യമായിരുന്നുവെന്നും കത്തിൽ പറയുന്നു.
ഞായറാഴ്ച രാത്രി വൈകിയാണ് ദമ്പതികൾ ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് മുൻപ് തയ്യാറാക്കിയ വീഡിയോയിൽ, മകന്റെ മരണത്തെത്തുടർന്ന് ലഭിച്ച ഇൻഷുറൻസ് തുക തങ്ങളുടെ സഹോദരന്മാർക്ക് നൽകണമെന്ന് ഇവർ അഭിഭാഷകനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തങ്ങളുടെ മരണത്തിൽ ആർക്കും പങ്കില്ലെന്നും ഭഗവാൻ ശിവന്റെ പാദങ്ങളിലേക്ക് തങ്ങൾ സ്വയം അർപ്പിക്കുകയാണെന്നും പൂർണ്ണ സമാധാനത്തോടെയാണ് ഈ ലോകം വിടുന്നതെന്നും ഇവർ വീഡിയോയിൽ പറഞ്ഞു. അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
Summary: A grieving couple in Chhattisgarh’s Janjgir-Champa district ended their lives a year after their only son, Aditya, died in a road accident.



