തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ വൻനിരയെ കേരളത്തിലിറക്കാൻ കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിക്ക് പുറമെ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരാണ് യുഡിഎഫിനായി വോട്ട് തേടി കേരളത്തിലെത്തുന്നത്.(Assembly elections, Congress gears up to take Kerala)
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പ്രചാരണ പരിപാടികളുടെ സമാപന സമ്മേളനം മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കും. രാഹുൽ ഗാന്ധിയാണ് ഈ സമ്മേളനത്തിലെ മുഖ്യാതിഥി. യുവാക്കൾ, പ്രൊഫഷണലുകൾ തുടങ്ങിയ വിവിധ വിഭാഗങ്ങളുമായി രാഹുലും പ്രിയങ്കയും നേരിട്ട് സംവദിക്കുന്ന പ്രത്യേക പരിപാടികളും റോഡ് ഷോകളും സംഘടിപ്പിക്കും.
പരമ്പരാഗത രീതികൾക്ക് പുറമെ ആധുനിക സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും പ്രയോജനപ്പെടുത്തി ഇടതു സർക്കാരിന്റെ പത്തു വർഷത്തെ ഭരണവിഴ്ചകൾ ജനങ്ങളിലെത്തിക്കും. പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ കെപിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് പ്രചാരണ പരിപാടികൾക്ക് രൂപം നൽകിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ എംപി തുടങ്ങിയവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.



