കോഴിക്കോട്: പേരാമ്പ്രയിൽ സി.പി.ഐ.എം പ്രവർത്തകനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. പേരാമ്പ്ര സ്വദേശി ദിനേശനാണ് (50) ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.(CPIM worker hacked and injured in Perambra)
പേരാമ്പ്രയിൽ പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കട നടത്തിവരികയായിരുന്നു ദിനേശൻ. രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു.
ആദ്യം പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നേരത്തെ ബി.ജെ.പി-സി.പി.ഐ.എം സംഘർഷം നിലനിന്നിരുന്ന പ്രദേശത്താണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതിയാണ് ദിനേശൻ. ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നാണ് ആരോപണം.



