ഇറ്റാനഗർ: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയങ്ങളെ രാഹുൽ ഗാന്ധി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. അതിർത്തിയിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും പരാമർശങ്ങൾ നടത്തുന്നതിന് മുൻപ് വിഷയങ്ങൾ പഠിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബുംലാ പാസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.(Rahul Gandhi knows nothing about border issues, Kiren Rijiju slams him)
മുൻ കരസേനാമേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഓർമ്മക്കുറിപ്പിലെ ഭാഗങ്ങൾ സഭയിൽ ഉദ്ധരിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇതുവരെ ഔദ്യോഗികമായി പുറത്തിറങ്ങാത്ത ഒരു പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ പാർലമെന്റിൽ ഉദ്ധരിക്കുന്നത് ചട്ടലംഘനമാണെന്നും ഇത് രാജ്യസുരക്ഷയ്ക്ക് ദോഷകരമാണെന്നും കേന്ദ്രം വാദിച്ചു. തുടർന്ന് സ്പീക്കർ ഓം ബിർള ഈ പുസ്തകം ഉദ്ധരിക്കുന്നതിൽ നിന്ന് രാഹുലിനെ വിലക്കിയിരുന്നു.
സ്പീക്കർ ഓം ബിർളയെ നീക്കം ചെയ്യാനായി പ്രതിപക്ഷം നൽകിയ നോട്ടീസിനെയും റിജിജു തള്ളിപ്പറഞ്ഞു. സ്പീക്കറെ ഇംപീച്ച് ചെയ്യാൻ ആവശ്യമായ അംഗബലം പ്രതിപക്ഷത്തിനില്ല. പ്രശ്നങ്ങൾ സൃഷ്ടിക്കാനായി മാത്രമാണ് ഇത്തരം നോട്ടീസുകൾ നൽകുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ സഭയുടെ പ്രവർത്തന സമയത്തെ ബാധിക്കുന്നുണ്ടെങ്കിലും നിയമനിർമ്മാണ നടപടികൾ തടസ്സമില്ലാതെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.



