തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷനുകളുടെ ഈ മാസത്തെ വിതരണം ഫെബ്രുവരി 25 മുതൽ ആരംഭിക്കും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് പെൻഷൻ ലഭിക്കുക.(Welfare pension distribution from 25th, Government allocates Rs 1050 crore)
26.62 ലക്ഷം പേരുടെ പെൻഷൻ തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലെത്തും.ബാങ്ക് അക്കൗണ്ട് വഴി അല്ലാത്തവർക്ക് സഹകരണ ബാങ്കുകൾ മുഖേന വീട്ടിലെത്തി തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള പെൻഷൻ അതാത് ബോർഡുകൾ വഴിയാണ് വിതരണം ചെയ്യുക.
ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 8.46 ലക്ഷം പേർക്ക് ലഭിക്കേണ്ട കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ, ആ തുകയും സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചിട്ടുണ്ട്. പി.എഫ്.എം.എസ് സംവിധാനം വഴിയാണ് ഇത് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തുക. ക്ഷേമ പെൻഷൻ വിതരണത്തിൽ എൽ.ഡി.എഫ് സർക്കാർ വലിയ കുതിച്ചുചാട്ടമാണ് നടത്തിയതെന്ന് ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപ വിതരണം ചെയ്തു. ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപ നൽകി. യു.ഡി.എഫ് സർക്കാർ (2011-16) 9,011 കോടി രൂപയാണ് ആകെ വിതരണം ചെയ്തത്. അന്ന് 600 രൂപയായിരുന്ന പെൻഷൻ ഘട്ടംഘട്ടമായി 2,000 രൂപയാക്കി ഉയർത്തുകയായിരുന്നു. നിലവിൽ പ്രതിമാസം 1,050 കോടി രൂപയും വർഷം തോറും 14,500 കോടി രൂപയുമാണ് പെൻഷൻ നൽകാൻ സർക്കാർ കണ്ടെത്തുന്നത്.



