സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷത്തിനിടെ വെടിവെപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി നവീദ് അക്രം (24) ആദ്യമായി കോടതിയിൽ ഹാജരായി (Bondi Beach Shooting). തിങ്കളാഴ്ച രാവിലെ സിഡ്‌നിയിലെ ഡൗണിംഗ് സെന്റർ ലോക്കൽ കോടതിയിലാണ് വീഡിയോ ലിങ്ക് വഴി പ്രതിയെ ഹാജരാക്കിയത്. 15 കൊലപാതക കേസുകൾ ഉൾപ്പെടെ 59 കുറ്റങ്ങളാണ് നവീദിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 14-നാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനൂക്ക ആഘോഷങ്ങൾക്കിടെ നവീദും പിതാവ് സാജിദ് അക്രമും (50) ചേർന്ന് വെടിയുതിർത്തത്. പത്തുവയസ്സുകാരിയുൾപ്പെടെ 15 പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ സാജിദ് അക്രം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റ നവീദിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം അതീവ സുരക്ഷയുള്ള ഗോൾബേൺ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
കോടതി നടപടി സമയങ്ങളിൽ മൗനം പാലിച്ച നവീദ്, ഇരകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിനെക്കുറിച്ച് കോടതി ചോദിച്ചപ്പോൾ മാത്രമാണ് പ്രതികരിച്ചത്. പ്രതിഭാഗം അഭിഭാഷകൻ ബെൻ ആർച്ച്ബോൾഡ് നവീദിന് വേണ്ടി കോടതിയിൽ ഹാജരായി. കേസിൽ വാദം കേൾക്കുന്നത് ഏപ്രിൽ ഒൻപതിലേക്ക് മാറ്റി. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണമായാണ് ഈ സംഭവത്തെ അധികൃതർ കാണുന്നത്.
Summary: Naveed Akram, the 24-year-old accused of the deadly Bondi Beach mass shooting, appeared in a Sydney court for the first time via video link.



