കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി. രാജീവ്. ആദ്യം പുനഃപരിശോധനാ ബെഞ്ച് വരട്ടെയെന്നും അതിന് ശേഷം മാത്രമേ സർക്കാർ നിലപാട് അറിയിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. (The government’s stance on the entry of women into Sabarimala cannot be taken in a minute, says P Rajeev)
സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്ന് തീരുമാനിക്കേണ്ടത് പുതിയ ബെഞ്ചാണ്. സർക്കാർ നിലപാടല്ല കോടതി പുനഃപരിശോധിക്കുന്നത്, മറിച്ച് സുപ്രീം കോടതിയുടെ മുൻപത്തെ വിധി മാത്രമാണ്. പുനഃപരിശോധനാ ബെഞ്ച് വരട്ടെ, അതിനുശേഷം ബാക്കി കാര്യങ്ങൾ ആലോചിക്കാമെന്ന് മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ പരിഹാസമാണ് മന്ത്രി നടത്തിയത്. സതീശൻ ‘ഇൻസ്റ്റന്റ്’ നിലപാടുകളുടെ ആളാണെന്നും മോഹക്കസേര കണ്ടാണ് അദ്ദേഹം ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും മന്ത്രി ആരോപിച്ചു. സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അസാധാരണമായ കാര്യങ്ങളാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു ഓഡിറ്റർ സാധാരണ നിലയിൽ സ്വീകരിക്കേണ്ട രീതിയിലല്ല റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഇതിൽ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



