മുംബൈ: വന്ദേഭാരത് എക്‌സ്‌പ്രസിനുള്ളിൽ പാമ്പിനെ വിട്ട് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെയെ റെയിൽവേ സംരക്ഷണ സേന (RPF) അറസ്റ്റ് ചെയ്തു (Vande Bharat Snake Case). കഴിഞ്ഞ ഡിസംബർ 27-ന് മുംബൈ – സോലാപുർ വന്ദേഭാരത് എക്‌സ്‌പ്രസിലായിരുന്നു (22225) നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ട്രെയിനിലെ സി-16 (C-16) കോച്ചിലെ ടോയ്ലറ്റിനുള്ളിലാണ് രണ്ടരയടിയോളം നീളമുള്ള പാമ്പിനെ കണ്ടത്. ഉടൻ തന്നെ ശുചിമുറി സീൽ ചെയ്യുകയും ട്രെയിൻ സോലാപുറിൽ എത്തിയപ്പോൾ പാമ്പ് പിടുത്തക്കാരെ വരുത്തി ഇതിനെ പിടികൂടുകയും ചെയ്തു. ഒരു ചേരയെയാണ് (Indian Rat Snake) പ്രതി ട്രെയിനിൽ ഉപേക്ഷിച്ചത്.
താനെ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. താനെയിൽ നിന്ന് ട്രെയിനിൽ കയറിയ പ്രതി കയ്യിലുണ്ടായിരുന്ന പാമ്പിനെ ശുചിമുറിയിൽ തുറന്നുവിടുകയായിരുന്നു. താനെയിലെ മുമ്പ്രയിൽ നിന്നാണ് ഇയാളെ ആർപിഎഫ് പിടികൂടിയത്. വെറുതെ ഒരു രസത്തിന് വേണ്ടിയാണ് (nuisance) താൻ ഇത് ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിൽ ,റെയിൽവേ ആക്ട് 145(b), 147, 153 എന്നീ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റെയിൽവേ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വികൃതികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.



