ലണ്ടൻ: രോഗലക്ഷണങ്ങൾ തിരിച്ചറിയാനും ചികിത്സാ നിർദ്ദേശങ്ങൾക്കുമായി ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നത് അപകടകരമാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ പുതിയ പഠനം (AI Medical Advice Risks). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന തെറ്റായ വിവരങ്ങൾ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ഓക്സ്ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടും നഫീൽഡ് ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൈമറി കെയർ ഹെൽത്ത് സയൻസും സംയുക്തമായി നടത്തിയ പഠനം ശാസ്ത്ര ജേണലായ ‘നേച്ചർ മെഡിസിനിൽ’ ആണ് പ്രസിദ്ധീകരിച്ചത്.
രോഗനിർണ്ണയത്തിലും ചികിത്സയിലും ഡോക്ടർമാരുടെ പകരക്കാരാകാൻ എഐ ഇനിയും പ്രാപ്തമായിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. റെബേക്ക പെയ്ൻ പറഞ്ഞു. എഐ മോഡലുകൾ പലപ്പോഴും കൃത്യതയില്ലാത്തതും പരസ്പരവിരുദ്ധവുമായ വിവരങ്ങളാണ് നൽകുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യങ്ങൾ തിരിച്ചറിയുന്നതിൽ എഐ പരാജയപ്പെടുന്നു. ഏകദേശം 1,300 പേരിൽ നടത്തിയ പരീക്ഷണത്തിൽ, എഐ നൽകുന്ന വിവരങ്ങളിലെ ശരിയും തെറ്റും തിരിച്ചറിയാൻ സാധാരണ ഉപയോക്താക്കൾക്ക് കഴിയുന്നില്ലെന്നും ഗവേഷകർ കണ്ടെത്തി.
എഐ ചാറ്റ്ബോട്ടുകൾ മെഡിക്കൽ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടുന്നുണ്ടെങ്കിലും, യഥാർത്ഥ രോഗികളുമായി സംവദിക്കുമ്പോൾ ഇവ പരാജയപ്പെടുകയാണ്. രോഗികൾ നൽകുന്ന വിവരങ്ങൾ അപൂർണ്ണമാണെങ്കിൽ അത് തെറ്റായ നിഗമനങ്ങളിലേക്ക് എഐയെ നയിക്കുന്നു. ഇത് ഗുരുതരമായ രോഗങ്ങളെ നിസ്സാരമായി കാണുന്നതിനും തെറ്റായ മരുന്നുകൾ നിർദ്ദേശിക്കുന്നതിനും കാരണമാകുന്നു. അതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ എഐയെ വിശ്വസിക്കാതെ നേരിട്ട് ഡോക്ടറുടെ സഹായം തേടണമെന്നാണ് പഠനം ശുപാർശ ചെയ്യുന്നത്.
Summary: A study by Oxford University published in Nature Medicine warns that using AI chatbots for medical advice is “dangerous” due to inaccurate and inconsistent information. Researchers found that while AI can pass medical exams, it often fails in real-world diagnosis and cannot replace a professional physician.



