ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ (Nainar Nagendran BJP). രാഷ്ട്രീയത്തിലിറങ്ങാൻ വിജയ് ആദ്യം വീട്ടിൽ നിന്ന് പുറത്തിറങ്ങണമെന്നും കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കണമെന്നും നൈനാർ പറഞ്ഞു. സേലത്തെ റാലിയിൽ തമിഴ്‌നാട്ടിലെ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന വിജയ്‌യുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപി നേതാവിന്റെ രൂക്ഷ പ്രതികരണം.
“വിജയ്ക്ക് രാഷ്ട്രീയത്തിൽ അനുഭവസമ്പത്തില്ല. അദ്ദേഹം ആദ്യം തൃഷയെ വിട്ട് പുറത്തിറങ്ങട്ടെ. എങ്കിൽ മാത്രമേ ബാക്കി കാര്യങ്ങൾ നടക്കൂ,” എന്ന് നൈനാർ പരിഹസിച്ചു. വിജയ് വീട്ടിൽ നിന്ന് പുറത്തിറങ്ങണമെന്നും കുടുംബവുമായി നല്ല ബന്ധം പുലർത്തണമെന്നും മുതിർന്നവർ പറയുന്നത് കേൾക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടനായതുകൊണ്ട് മാത്രം 32 ശതമാനം വോട്ട് ലഭിക്കുമെന്ന് കരുതുന്ന ഒരാളെ അംഗീകരിക്കാൻ കഴിയില്ല. മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്തവൻ ആകാശത്ത് കയറി വൈകുണ്ഠത്തിൽ പോകാൻ നോക്കുന്നത് പോലെയാണിതെന്ന് അദ്ദേഹം പരിഹസിച്ചു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ഡിഎംകെയും എഐഎഡിഎംകെയും കഴിഞ്ഞാൽ ബിജെപിയും വിജയ്‌യെ പ്രധാന എതിരാളിയായി കാണുന്നു എന്നതിന്റെ സൂചനയായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. അതേസമയം, ഒരു വനിതാ താരത്തെ ഉൾപ്പെടുത്തി നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.



