ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) നേടിയ ചരിത്ര വിജയത്തിന് പിന്നാലെ പാർട്ടി ചെയർമാൻ താരിഖ് റഹ്മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു (PM Modi Tarique Rahman). വെള്ളിയാഴ്ച താരിഖ് റഹ്മാനുമായി ഫോണിൽ സംസാരിച്ച മോദി, ബംഗ്ലാദേശിന്റെ പുരോഗതിക്കായി ഇന്ത്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
20 വർഷത്തിന് ശേഷമാണ് ബിഎൻപി ബംഗ്ലാദേശിൽ അധികാരത്തിൽ തിരിച്ചെത്തുന്നത്. ആകെയുള്ള 300 സീറ്റുകളിൽ ബിഎൻപി സഖ്യം 212 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി. ജമാഅത്തെ ഇസ്‌ലാമി സഖ്യം 77 സീറ്റുകൾ നേടി.
“ബംഗ്ലാദേശിലെ ജനങ്ങൾ താങ്കളുടെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ഈ വിജയം” എന്ന് മോദി എക്‌സിൽ (X) കുറിച്ചു. ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ എന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതുവായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും താരിഖ് റഹ്മാനുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ അഭിനന്ദനത്തിന് നന്ദി അറിയിച്ച ബിഎൻപി നേതൃത്വം, പുതിയ സർക്കാരിന് കീഴിൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. പതിനെട്ട് വർഷത്തെ പ്രവാസത്തിന് ശേഷം അടുത്തിടെയാണ് താരിഖ് റഹ്മാൻ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്. ശനിയാഴ്ച അദ്ദേഹം ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.



