ന്യൂഡൽഹി: അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി റഷ്യയിൽ നിന്ന് 10,000 കോടി രൂപ ചെലവിൽ 288 എസ്-400 മിസൈലുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആണ് ഈ നിർണായക തീരുമാനമെടുത്തത്.(India to Buy missiles worth Rs 10,000 crore from Russia)
120 ഹ്രസ്വദൂര മിസൈലുകളും 168 ദീർഘദൂര മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് ‘ഫാസ്റ്റ് ട്രാക്ക് പ്രൊസീജിയർ’ വഴിയാണ് ഇവ സ്വന്തമാക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാക് വിമാനങ്ങളെയും ഡ്രോണുകളെയും നേരിട്ടപ്പോൾ കുറവുണ്ടായ സ്റ്റോക്ക് നികത്തുകയാണ് ലക്ഷ്യം.
നിലവിൽ കരാറൊപ്പിട്ട രണ്ട് എസ്-400 മിസൈൽ വ്യൂഹങ്ങൾ കൂടി ഈ വർഷം ജൂണിലും നവംബറിലുമായി ഇന്ത്യയ്ക്ക് കൈമാറും. രാജ്യത്തിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനായി ആകെ 3.60 ലക്ഷം കോടി രൂപയുടെ വിവിധ പദ്ധതികൾക്കാണ് ഡിഎസി അനുമതി നൽകിയിരിക്കുന്നത്. വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങും. നാവികസേനയ്ക്കായി അത്യാധുനിക സമുദ്ര നിരീക്ഷണ വിമാനങ്ങൾ സ്വന്തമാക്കും.കരസേനയുടെ ശേഷി വർദ്ധിപ്പിക്കാൻ ആന്റി ടാങ്ക് സംവിധാനങ്ങൾ വാങ്ങും. വാങ്ങുന്ന ഭൂരിഭാഗം യുദ്ധവിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് തീരുമാനം.



