ബംഗളൂരു: സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും മകൻ കുത്തിക്കൊലപ്പെടുത്തി (Bengaluru Double Murder). വിരമിച്ച നേവി ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട് (60), ഭാര്യ ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ രോഹൻ ചന്ദ്ര ഭട്ട് (33) പോലീസിൻ്റെ പിടിയിലായി.
സോഫ്റ്റ്‌വെയർ എൻജിനീയറായ രോഹൻ മാതാപിതാക്കളിൽ നിന്നും അകന്ന് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന രോഹൻ ചൊവ്വാഴ്ച വൈറ്റ്ഫീൽഡിലെ വീട്ടിലെത്തി മാതാപിതാക്കളുമായി പണം ആവശ്യപ്പെട്ട് വഴക്കിട്ടു. തർക്കം മൂർച്ഛിച്ചതോടെ രോഹൻ കത്തിയെടുത്ത് ഇരുവരെയും ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു. മരിച്ച ശ്യാമള ഭട്ട് അറിയപ്പെടുന്ന ദന്തഡോക്ടറായിരുന്നു.
രോഹനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈറ്റ്ഫീൽഡ് ഡിസിപി സൈദുലു അദവത്തിൻ്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കൃത്യത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തുമ്പോഴേക്കും ഇരുവരും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. നഗരത്തിലെ ഉന്നത ഉദ്യോഗസ്ഥർ താമസിക്കുന്ന മേഖലയിൽ നടന്ന കൊലപാതകം ബംഗളൂരുവിനെ ഞെട്ടിച്ചിരിക്കുകയാണ്.



