കൊല്ലം: ഇരവിപുരത്ത് കുടുംബവഴക്കിനെത്തുടർന്ന് സഹോദരൻ മൂത്ത സഹോദരനെ അടിച്ചു കൊലപ്പെടുത്തി (Kollam Eravipuram Murder). ഇരവിപുരം സ്വദേശി അനിൽ (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ സഹോദരൻ കെനിലിനെ (43) ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് (ഫെബ്രുവരി 12) ഉച്ചയോടെയാണ് സഹോദരങ്ങൾ തമ്മിൽ വീട്ടിൽ വെച്ച് തർക്കം തുടങ്ങിയത്. വൈകിട്ട് നാല് മണിയോടെ തർക്കം രൂക്ഷമാവുകയും കെനിൽ തടിക്കഷ്ണം ഉപയോഗിച്ച് അനിലിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച അനിലിനും പ്രതി കെനിലിനും മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും ഇരുവരും ഇതിനായി ചികിത്സ തേടിയിരുന്നതായും പോലീസ് അറിയിച്ചു. സംഭവസമയത്ത് ഇവരുടെ വൃദ്ധയായ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സംഭവത്തിന് പിന്നാലെ കെനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. നിലവിൽ കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് നടപടികൾ പോലീസ് പൂർത്തിയാക്കി വരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.



