ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ ആജീവനാന്തം വിലക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ ലോക്സഭയിൽ സബ്സ്റ്റാന്റീവ് മോഷൻ നൽകി. ബജറ്റ് ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്നും വിദേശ ഏജൻസികളുമായി ചേർന്ന് രാജ്യവിരുദ്ധ ശക്തികളുമായി സഹകരിക്കുന്നുവെന്നുമാണ് നോട്ടീസിലെ ആരോപണം.(Threats are useless, Priyanka Gandhi on BJP’s notice to disqualify Rahul Gandhi)
ബജറ്റ് ചർച്ചയിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ ‘എപ്സ്റ്റീൻ ഫയൽ’ പരാമർശങ്ങൾ ഉൾപ്പെടെ തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു. ജോർജ് സോറോസ് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുമായി ചേർന്ന് ഇന്ത്യയെ തകർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നുവെന്നും നിഷികാന്ത് ദുബെ നോട്ടീസിൽ ആരോപിക്കുന്നു. രാഹുലിന്റെ യാത്രകൾ ദുരൂഹമാണെന്നും സഭയിൽ ആരോപണമുയർന്നു.സ്പീക്കർ ഓം ബിർള പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. 118 എം.പി.മാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസിൽ സാങ്കേതിക പിഴവുകൾ ഉണ്ടായിരുന്നെങ്കിലും, അത് തിരുത്തി സമർപ്പിക്കാൻ സ്പീക്കർ തന്നെ നിർദ്ദേശം നൽകി.
തനിക്കെതിരെയുള്ള പ്രമേയത്തിൽ തീരുമാനമാകുന്നത് വരെ സഭാനടപടികൾ നിയന്ത്രിക്കുന്നതിൽ നിന്ന് സ്പീക്കർ വിട്ടുനിൽക്കും. പ്രമേയം ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തിൽ ചർച്ചയ്ക്കെടുക്കാൻ സാധ്യതയുണ്ട്. രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി വിലപ്പോകില്ലെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്.



