പൂനെ : മുംബൈയിൽ 47.37 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ കടത്താൻ ശ്രമിച്ച രാജ്യാന്തര ലഹരി മരുന്ന് സംഘത്തിലെ മുഖ്യ സൂത്രധാരനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (DRI) പിടികൂടി (Mumbai Crime). നൈജീരിയൻ സ്വദേശിയായ ഒലുവസെഗൺ സെസാൻ (48) ആണ് അറസ്റ്റിലായത്.
4.7 കിലോഗ്രാം (4,737 ഗ്രാം) കൊക്കെയ്നാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇതിന് രാജ്യാന്തര വിപണിയിൽ ഏകദേശം 47.37 കോടി രൂപ വിലവരും. ഒക്ടോബർ 30-ന് കൊളംബോയിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ഒരു സ്ത്രീയെ ചോദ്യം ചെയ്തതോടെയാണ് ഈ വൻ മാഫിയയെക്കുറിച്ച് സൂചന ലഭിച്ചത്. ഇവരുടെ ലഗേജിൽ കോഫി പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 9 പേരെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂഡൽഹിയിൽ നിന്നാണ് നൈജീരിയൻ സ്വദേശിയായ സെസാനെ പിടികൂടിയത്. രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് ഇയാൾ സമ്മതിച്ചു. മുമ്പ് പലതവണ വിജയകരമായി ലഹരിമരുന്ന് കടത്തിയതായും എളുപ്പത്തിൽ പണമുണ്ടാക്കാനാണ് ഇത് ചെയ്തതെന്നും പ്രതികൾ വെളിപ്പെടുത്തി. വിമാനത്താവളം വഴി അതിവിദഗ്ധമായാണ് ഇവർ ലഹരിമരുന്ന് കൈമാറിയിരുന്നത്.



