ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം പിഴത്തീരുവ അമേരിക്ക പിൻവലിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ പുറപ്പെടുവിച്ചു. (US removes 25% tariff on Indian products, Notification issued)
ഫെബ്രുവരി ഏഴ് മുതലോ അതിനുശേഷമോ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്ക് മേൽ അധിക നികുതി ചുമത്തിയിരുന്നത്.
എന്നാൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവോടെ ഈ പിഴത്തീരുവ ഒഴിവാക്കപ്പെട്ടു. ഇതോടെ ഇന്ത്യയ്ക്കുമേലുള്ള മൊത്തം തീരുവ 18 ശതമാനമായി കുറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിൽ നടത്തിയ ഉന്നതതല ചർച്ചകൾക്കൊടുവിലാണ് നികുതി ഭാരം കുറയ്ക്കാൻ ധാരണയായത്. ഇത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാകും.
എങ്കിലും, അമേരിക്കൻ ഭരണകൂടം ചില നിബന്ധനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇന്ത്യ വീണ്ടും റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങാൻ തുടങ്ങിയാൽ ഇപ്പോൾ പിൻവലിച്ച നികുതികൾ പുനഃസ്ഥാപിക്കും.നിലവിലെ ഇളവ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ധാരണയുടെ ഭാഗമായാണ്.



