മുംബൈ: ബോളിവുഡിനെ നടുക്കി പ്രമുഖ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും നേരെ അധോലോക സംഘങ്ങളുടെ ഭീഷണി തുടരുന്നു. നടൻ രൺവീർ സിംഗിന് (Ranveer Singh threat) കോടികൾ ആവശ്യപ്പെട്ട് വാട്സ്ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ മുംബൈ പോലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കി. സന്ദേശം അയച്ചയാളെ കണ്ടെത്താൻ പോലീസ് സൈബർ വിഭാഗം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഫെബ്രുവരി ഒന്നിന് പ്രമുഖ സംവിധായകനും നിർമ്മാതാവുമായ രോഹിത് ഷെട്ടിയുടെ ജുഹുവിലെ ഒമ്പത് നില കെട്ടിടത്തിന് നേരെ വെടിവയ്പ്പുണ്ടായിരുന്നു. ഈ സംഭവത്തിൽ അഞ്ച് പേരെ മുംബൈ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ പ്രധാനിയായ ശുഭം ലോങ്കറിന്റെ നിർദ്ദേശപ്രകാരമാണ് വെടിവയ്പ്പ് നടന്നതെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
സൽമാൻ ഖാന് പിന്നാലെ ബോളിവുഡിലെ മറ്റ് പ്രമുഖരെയും ലക്ഷ്യമിട്ടാണ് ബിഷ്‌ണോയി സംഘത്തിന്റെ നീക്കങ്ങൾ. എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകം, സൽമാൻ ഖാന്റെ വസതിക്ക് മുന്നിലെ വെടിവയ്പ്പ് എന്നിവയിൽ മുഖ്യസൂത്രധാരനായ ശുഭം ലോങ്കറിന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്. രൺവീർ സിംഗിന്റെ വസതിക്ക് പുറത്ത് സായുധ പോലീസിനെ വിന്യസിച്ചു. സിനിമാ സെറ്റുകളിലും സുരക്ഷാ മുൻകരുതൽ എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ബോളിവുഡ് സിനിമാ ലോകത്തെ കനത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.



