ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയത്തിന് മറുപടി പറയാൻ പ്രധാനമന്ത്രി എത്താനിരുന്ന ദിവസം ലോക്‌സഭയിലുണ്ടായ അസാധാരണ സംഭവങ്ങളുടെ ദൃശ്യങ്ങൾ കിരൺ റിജിജു പുറത്തുവിട്ടു. തങ്ങളുടെ എംപിമാരുടെ ഏറ്റവും തരംതാഴ്ന്ന പെരുമാറ്റത്തിൽ കോൺഗ്രസ് പാർട്ടി അഭിമാനിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.(Minister shares video citing chaos by women Opposition MPs)
കോൺഗ്രസ് എംപിമാർ പാർലമെന്ററി മര്യാദകൾ ലംഘിച്ചുവെന്നും ശാരീരികമായ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയ സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് ചുറ്റും വനിതാ കോൺഗ്രസ് എംപിമാർ സംഘടിക്കുകയും ബാനറുകൾ ഉയർത്തുകയും ചെയ്തു. പ്രധാനമന്ത്രി സഭയിലേക്ക് പ്രവേശിക്കുന്നത് തടയാനും അദ്ദേഹത്തെ ശാരീരികമായി നേരിടാനുമുള്ള ശ്രമങ്ങളാണ് നടന്നതെന്ന് ബിജെപി ആരോപിക്കുന്നു.
ബിജെപി എംപിമാർ തിരിച്ചടിച്ചിരുന്നെങ്കിൽ സാഹചര്യം വഷളാകുമായിരുന്നു. എന്നാൽ സഭയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ തങ്ങളുടെ എംപിമാർക്ക് നേതൃത്വം കർശന നിർദ്ദേശം നൽകിയിരുന്നതായി റിജിജു പറഞ്ഞു. കോൺഗ്രസ് എംപിമാരുടെ പെരുമാറ്റത്തിനെതിരെ ബിജെപി വനിതാ എംപിമാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിഷേധം കനത്തതോടെ സഭയിലെ സുരക്ഷ കണക്കിലെടുത്ത് പ്രധാനമന്ത്രിയോട് സഭയിലേക്ക് വരേണ്ടതില്ലെന്ന് താനാണ് നിർദ്ദേശിച്ചതെന്ന് സ്പീക്കർ ഓം ബിർള വ്യക്തമാക്കിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ നന്ദി പ്രമേയം സഭയിൽ പാസാക്കുന്നത്.



