കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിലുള്ള സ്വകാര്യ നഴ്സിംഗ് ഹോമിൽ നവജാതശിശു ഇൻകുബേറ്ററിനുള്ളിൽ വെന്തുമരിച്ചു (Newborn baby burns to death Kanpur). കാൺപൂർ ബ്രഹ്മനഗറിലെ രാജ നഴ്സിംഗ് ഹോമിൽ ഞായറാഴ്ച വൈകുന്നേരമാണ് ഈ ദാരുണമായ സംഭവം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ ശരീരോഷ്മാവ് നിലനിർത്തുന്നതിനായി നിയോനാറ്റൽ ഇൻറൻസീവ് കെയർ യൂണിറ്റിലെ (NICU) വാംററിൽ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ മെഷീനിലുണ്ടായ ഷോർട്ട് സർക്യൂട്ട് കാരണം തീപിടുത്തമുണ്ടാകുകയും മണിക്കൂറുകൾ മാത്രം പ്രായമുള്ള പെൺകുഞ്ഞ് വെന്തുമരിക്കുകയുമായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കാൺപൂർ ബക്കർഗഞ്ച് സ്വദേശിയായ അരുൺ നിഷാദിന്റെയും ഭാര്യ ബിട്ടുവിന്റെയും ആദ്യത്തെ കൺമണിയായിരുന്നു ഈ കുഞ്ഞ്. പ്രസവശേഷം അമ്മയും കുഞ്ഞും ആരോഗ്യവതികളാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് കുടുംബം ആഘോഷത്തിലായിരുന്നു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ആ സന്തോഷം വലിയ ദുരന്തമായി മാറി. ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് മെഷീനിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ആശുപത്രി ജീവനക്കാർ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെന്നുമാണ് കുടുംബത്തിന്റെ പരാതി.
ആശുപത്രി അധികൃതർക്കെതിരെ അതീവ ഗൗരവകരമായ ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. അപകടം നടന്ന വിവരം അഞ്ച് മണിക്കൂറോളം തങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്ന് പിതാവ് അരുൺ നിഷാദ് ആരോപിച്ചു. വൈകുന്നേരം കുട്ടിയെ കാണണമെന്ന് നിർബന്ധം പിടിച്ചപ്പോൾ മാത്രമാണ് കുഞ്ഞ് വെന്തുമരിച്ച വിവരം തങ്ങളോട് പറഞ്ഞത്. ആദ്യം കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ആശുപത്രി ജീവനക്കാർ ശ്രമിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഡോക്ടർ വിവേക് മിശ്രയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ നഴ്സിംഗ് ഹോം.
സംഭവത്തെത്തുടർന്ന് രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിക്ക് നേരെ ആക്രമണം നടത്തി. ജനലുകളും ഫർണിച്ചറുകളും തല്ലിത്തകർത്ത പ്രതിഷേധക്കാരെ പോലീസ് എത്തിയാണ് ശാന്തരാക്കിയത്. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നംഗ സമിതി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. നിലവിൽ ആശുപത്രിയിലെ എൻഐസിയു (NICU), ഐസിയു (ICU) വിഭാഗങ്ങൾ പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ആശുപത്രി പൂർണ്ണമായും അടച്ചുപൂട്ടണമെന്നും കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
Summary: A newborn baby girl died after a fire broke out due to a short circuit in a neonatal warmer at a private nursing home in Kanpur. The family has accused the hospital administration of negligence and concealing the incident for five hours after the tragedy occurred. Authorities have sealed the NICU and initiated a high-level inquiry into the matter.



