ഫരീദാബാദ്: അയോധ്യ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹ്‌മാൻ (Abdul Rahman) ഹരിയാനയിലെ ഫരീദാബാദ് ജില്ലാ ജയിലിൽ (നീംക ജയിൽ) കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരി മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അബ്ദുൽ റഹ്‌മാന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജമ്മു കശ്മീരിൽ നിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഫരീദാബാദ് ജയിലിലേക്ക് മാറ്റിയ അരുൺ ചൗധരിയാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല.
ജയിലിനുള്ളിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉത്തർപ്രദേശിലെ അയോധ്യ മിൽക്കിപ്പൂരിലുള്ള കുടുംബത്തിന് വിട്ടുകൊടുക്കും.
2025 മാർച്ച് 2-നാണ് അബ്ദുൽ റഹ്‌മാനെ ഗുജറാത്ത് എടിഎസ്, ഹരിയാന എസ്ടിഎഫ്, ഇന്റലിജൻസ് ബ്യൂറോ എന്നിവർ ചേർന്ന് ഫരീദാബാദിലെ പാലി ഗ്രാമത്തിൽ നിന്ന് പിടികൂടിയത്.
അയോധ്യയിലെ രാമക്ഷേത്രത്തിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും ഗ്രനേഡ് ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടു എന്നായിരുന്നു കേസ്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസ് (ISKP), അൽ-ഖ്വയ്ദ എന്നിവയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും പാകിസ്ഥാനിലെ ഹാൻഡ്‌ലർമാരിൽ നിന്നാണ് ആക്രമണത്തിനുള്ള നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
എന്നാൽ, തന്റെ മകൻ നിരപരാധിയാണെന്നും ഹൃദയസംബന്ധമായ അസുഖമുള്ള ഒരു സാധാരണ റിക്ഷാ ഡ്രൈവറായിരുന്നു അവനെന്നുമാണ് അബ്ദുൽ റഹ്‌മാന്റെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.



