ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം യുദ്ധത്തിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക താവളങ്ങളിൽ അത്യാധുനിക യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിച്ചുകൊണ്ട് അമേരിക്ക ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നടത്തുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്തിമ അനുമതി ലഭിച്ചാൽ ഉടൻ ആക്രമണം ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.(War clouds loom in Central Asia, US military presence around Iran)
നിലവിൽ മിഡിൽ ഈസ്റ്റിൽ അമേരിക്കൻ നാവികസേനയുടെ സാന്നിധ്യം അതിശക്തമാണ്. യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് ഉൾപ്പെടെയുള്ളവ സജ്ജമാണ്. നിലവിൽ 13 യുദ്ധക്കപ്പലുകൾ മേഖലയിലുണ്ട്, കൂടുതൽ കപ്പലുകൾ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ഇവിടേക്ക് നീങ്ങുകയാണ്. ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളും അത്യാധുനിക പോർവിമാനങ്ങളും മധ്യേഷ്യയിലെ താവളങ്ങളിൽ വിന്യസിച്ചു കഴിഞ്ഞു.
ഇറാനെ ഭീഷണിപ്പെടുത്തി കരാറുകൾക്ക് വഴങ്ങാൻ നിർബന്ധിക്കുക എന്ന തന്ത്രമാണോ യുഎസ് പയറ്റുന്നതെന്നും സംശയമുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രായേൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ മിസൈൽ ആക്രമണങ്ങളുടെ സമയത്തും അമേരിക്കൻ യുദ്ധക്കപ്പലുകൾ മേഖലയിൽ നിലയുറപ്പിച്ചിരുന്നു. ഈ ചരിത്രം മുൻനിർത്തി, ഇത്തവണ നേരിട്ടൊരു സൈനിക നീക്കത്തിന് അമേരിക്ക മുതിരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. യുദ്ധഭീതി ആഗോള സാമ്പത്തിക മേഖലയെയും ബാധിച്ചിട്ടുണ്ട്.



