ക്വിറ്റോ: ലാറ്റിൻ അമേരിക്കയിലെ ലഹരിമരുന്ന് ശൃംഖലകളെ തകർക്കാൻ വ്യോമാക്രമണങ്ങൾക്കപ്പുറം നേരിട്ടുള്ള കരയാക്രമണവുമായി അമേരിക്കൻ സൈന്യം. ട്രംപ് ഭരണകൂടത്തിന്റെ ശക്തമായ മയക്കുമരുന്ന് വിരുദ്ധ നയത്തിന്റെ ഭാഗമായി, ഇക്വഡോർ സൈന്യവുമായി ചേർന്ന് മാർച്ച് 3-നാണ് യുഎസ് സേന സംയുക്ത സൈനിക നടപടി നടത്തിയത്. ലഹരിമരുന്ന് കടത്തിന് ഉപയോഗിക്കുന്ന കപ്പലുകളിലും അവരുടെ രഹസ്യ ഒളിയിടങ്ങളിലും കടന്നുകയറിയായിരുന്നു ആക്രമണം.(War against drug mafia, US launches ground attack in Ecuador)
ലഹരിമരുന്ന് ശൃംഖലകൾക്കെതിരെ സാധാരണയായി വ്യോമാക്രമണങ്ങൾ മാത്രം നടത്തിയിരുന്ന യുഎസ് സൈന്യം, ഇക്വഡോറിൽ നേരിട്ട് കരയിലിറങ്ങി പോരാടിയത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇക്വഡോറിൽ നിന്നുള്ള സൈനിക ഉപദേഷ്ടാക്കൾക്കൊപ്പമായിരുന്നു അമേരിക്കൻ സേനയുടെ നീക്കം.
ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചതും സൈനിക നടപടിക്കുള്ള പദ്ധതി തയ്യാറാക്കിയതും ഇക്വഡോർ സൈന്യമാണ്. സൈനികരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള എയർലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങൾ ഇക്വഡോർ ഒരുക്കിയപ്പോൾ, നേരിട്ടുള്ള ആക്രമണം നടപ്പിലാക്കിയത് യുഎസ് സൈന്യമായിരുന്നു. ചൊവ്വാഴ്ചയാണ് ആക്രമണത്തിന്റെ വിവരങ്ങൾ അമേരിക്കൻ സതേൺ കമാൻഡ് പുറത്തുവിട്ടത്. ലഹരിമരുന്ന് ഭീകരതയ്ക്കെതിരെയുള്ള കരീബിയൻ മേഖലയിലെ ഏറ്റവും ശക്തമായ നടപടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

