കോർട്ടിന ഡി അമ്പാസോ: റഷ്യ-യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട കായികതാരങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച ഹെൽമറ്റ് ധരിച്ചതിന് യുക്രൈൻ സ്കെലിറ്റൺ റേസർ വ്ളാഡിസ്ലാവ് ഹെരാസ്കെവിച്ചിനെ ശീതകാല ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി (Vladyslav Heraskevych Winter Olympics Disqualification). മത്സരത്തിന് മിനിറ്റുകൾക്ക് മുൻപാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി താരത്തിന്റെ അക്രഡിറ്റേഷൻ റദ്ദാക്കിയത്. കൊല്ലപ്പെട്ട രണ്ട് ഡസനോളം താരങ്ങളുടെ ചിത്രങ്ങളാണ് ഹെൽമറ്റിൽ ഉണ്ടായിരുന്നത്.
ഒളിമ്പിക് ചട്ടങ്ങളിലെ ‘റൂൾ 50.2’ പ്രകാരം കായികവേദികളിൽ രാഷ്ട്രീയമോ മതപരമോ ആയ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഹെൽമറ്റിലെ ചിത്രങ്ങൾ ഈ ചട്ടത്തിന് വിരുദ്ധമാണെന്ന് ഐഒസി വിലയിരുത്തി. കറുത്ത ആംബാൻഡ് ധരിക്കുകയോ മത്സരത്തിന് മുൻപോ ശേഷമോ മാത്രം ഹെൽമറ്റ് കാണിക്കുകയോ ചെയ്യാം എന്ന ഐഒസിയുടെ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ താരം നിരസിച്ചതിനെത്തുടർന്നാണ് നടപടി. “കൊല്ലപ്പെട്ടവരുടെ ശബ്ദം അത്രയ്ക്കും ഉച്ചത്തിലുള്ളതിനാലാണ് ഐഒസി അവരെ ഭയപ്പെടുന്നത്” എന്ന് ഹെരാസ്കെവിച്ച് പ്രതികരിച്ചു.
ഐഒസി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രി നേരിട്ടെത്തി സംസാരിച്ചെങ്കിലും പരിഹാരമുണ്ടായില്ല. യുക്രൈൻ ഒളിമ്പിക് കമ്മിറ്റി ഈ തീരുമാനത്തിനെതിരെ കായിക തർക്ക പരിഹാര കോടതിയെ (CAS) സമീപിക്കുമെന്ന് അറിയിച്ചു. 2022-ലെ ബീജിംഗ് ഒളിമ്പിക്സിലും യുദ്ധത്തിനെതിരെ പ്ലക്കാർഡ് ഉയർത്തി ഹെരാസ്കെവിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒളിമ്പിക്സ് വേദിയിലെ രാഷ്ട്രീയ സന്ദേശങ്ങളെച്ചൊല്ലിയുള്ള തർക്കം ഇതോടെ വീണ്ടും ആഗോളതലത്തിൽ ചർച്ചയാവുകയാണ്.
Summary: Ukrainian skeleton racer Vladyslav Heraskevych was disqualified from the Winter Olympics for wearing a helmet honoring athletes killed in the war with Russia, violating IOC’s political messaging rules.



