ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ അമേരിക്കയുടെ പക്ഷം ചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം ചരിത്രപരമായ വലിയ തെറ്റായിരുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാനെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിച്ച ശേഷം അമേരിക്ക ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലും നൽകാതെ വലിച്ചെറിഞ്ഞുവെന്നും അദ്ദേഹം പാർലമെന്റിൽ ആഞ്ഞടിച്ചു.(US used Pakistan worse than toilet paper, Khawaja Asif in Pak parliament)
2001-ലെ സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം അമേരിക്കയുമായി സഖ്യമുണ്ടാക്കിയത് പാകിസ്ഥാന് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷവും രാജ്യം അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാൻ യുദ്ധത്തിൽ പാകിസ്ഥാൻ പങ്കെടുത്തത് മതപരമായ കടമ കൊണ്ടല്ല. മറിച്ച്, അമേരിക്കയുടെ ജിയോപൊളിറ്റിക്കൽ താല്പര്യങ്ങൾക്ക് വേണ്ടി ‘ജിഹാദ്’ എന്ന പേരിൽ പാകിസ്ഥാനികളെ യുദ്ധത്തിന് നിർബന്ധിച്ച് അയക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ യുദ്ധങ്ങളെ ന്യായീകരിക്കുന്നതിനായി പാകിസ്ഥാന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പോലും മാറ്റങ്ങൾ വരുത്തി. ആ പ്രത്യയശാസ്ത്രപരമായ മാറ്റങ്ങൾ ഇന്നും രാജ്യത്ത് തീവ്രവാദത്തിനും അക്രമത്തിനും വളമിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളുടേതല്ലാത്ത യുദ്ധങ്ങളിൽ പങ്കുചേർന്നത് പാകിസ്ഥാനിൽ സാമ്പത്തിക തകർച്ചയ്ക്കും തീവ്രവാദം ശക്തിപ്പെടുന്നതിനും കാരണമായി. ഇതിലൂടെ ഉണ്ടായ സാമൂഹിക ആഘാതങ്ങൾ പരിഹരിക്കാനാവാത്തതാണെന്നും പ്രതിരോധ മന്ത്രി സമ്മതിച്ചു. അമേരിക്കയുമായുള്ള ബന്ധം പാകിസ്ഥാന് സ്വന്തം മണ്ണിൽ രക്തച്ചൊരിച്ചിലും അരക്ഷിതാവസ്ഥയും മാത്രമാണ് നൽകിയതെന്ന തുറന്നുപറച്ചിലാണ് പ്രതിരോധ മന്ത്രിയിൽ നിന്നുണ്ടായിരിക്കുന്നത്.



